ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി.
അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു.
വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്. അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും അൽത്തെസും ബാബയും മാമായുമൊക്കെ നമ്മളുടെ ഏറ്റവും അടുത്തൊരാളായി മാറുന്നു. അവരുടെ സങ്കടവും വേദനയും നമ്മുടേതായി മാറുന്നു. അല്ലെങ്കിലും ലോകത്തെല്ലായിടത്തും മനുഷ്യർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ഒരേ ഭാഷയാണല്ലോ.
ആദ്യം ഒടുക്കം അവതരിപ്പിച്ച് ആരംഭിക്കുന്ന, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന നോവലിന്റെ ആഖ്യാനം വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്നുണ്ട്. വിവിധ ദേശങ്ങളിലെ കുറച്ച് മനുഷ്യരിലൂടെ സഞ്ചരിക്കുന്ന നോവൽ യുദ്ധത്തിന്റെയും പലായനത്തിന്റെയും ഇടയിലെ മനുഷ്യ ജീവിതങ്ങളുടെ വിശാലമായൊരു ചിത്രം വായനക്കാരന് മുന്നിലേക്ക് വരച്ചിട്ടുന്നുണ്ട്. ഒരു ജലാശയത്തിൽ ഒന്നിച്ച് ജീവിച്ച മീനുകൾ. അവയെ കാലം എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന പല സ്ഫടിക പാത്രങ്ങളിൽ തനിച്ചാക്കുന്നു. ഓരോ നിമിഷവും ഒരു നാൾ ഒന്നിച്ചാവുമെന്ന പ്രതീക്ഷ. പക്ഷെ കാലം , അത് മനുഷ്യനോളം ക്രൂരമാണ്.
അൽത്തെബും അൽത്തെസും ബാബയും മാമയും അതുരതരംഗയും നളിനകാന്തിയും മാർഗരറ്റും യാ ഇലാഹി ടൈംസ് എന്ന സ്വന്തം ദേശം തീർത്ത് മനസ്സിൽ വാസമുറപ്പിച്ചിരിക്കുന്നു. ആർക്കും കുടിയൊഴിപ്പിക്കാൻ കഴിയാത്ത വിധം വായനക്കാരന്റെ മനസുകളിൽ ഇവർക്ക് ചിര പ്രതിഷ്‌ഠ നേടിക്കൊടുത്ത അനിൽ ദേവസി, നിങ്ങൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ