ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു ടിക് ടോക് വൈറൽ



സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്.

"എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല"

"എന്താ... ??"

"ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ"

മഹേഷ് ബൈക്ക് നിർത്തി.

"എന്താടാ? "

"ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ"

"അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?"

" എന്നാലും.."

" അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം.." ആ ഒരു പാട്ടില്ലെ അത് മിക്സ് ആക്കി ഒരു വീഡിയോ ഉണ്ടാക്കി നമ്മൾ ടിക് ടോക്കിൽ ഇടുന്നു. ഭർത്താവിന്റെ ബർത്ത് ഡേക്ക് സർപ്രൈസ് ആയി വന്ന് ഭാര്യ കേക്ക് കൊടുക്കുന്ന വീഡിയോ വൈറൽ ആയത് കണ്ടില്ലേ. അത് പോലെ ഇതും വൈറൽ ആകും"

"ഐഡിയ ഇസ് ഗുഡ് പക്ഷെ...."

"ഒരു പക്ഷേയുമില്ല നീ ആ കേക്ക്‌ താഴെ പോകാണ്ട് പിടിച്ചോ"

അങ്ങനെ മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നൊരു ഗീതോപദേശം കൂടെ കൂട്ടി ചേർത്ത് മഹേഷ് തന്റെ  'രഥം' സ്റ്റാർട്ട് ചെയ്തു.
അൽപ സമയം സഞ്ചരിച്ച ശേഷം വലിയ ഒരു വീടിന്റെ ഗേറ്റിന് മുൻപിൽ വണ്ടി നിർത്തി.

"വണ്ടി നമുക്ക് ഇവിടെ നിർത്താം. ഇല്ലെങ്കിൽ ഉരുൾപൊട്ടി വരുന്നതാണെന്ന് വിചാരിച്ച് വീട്ടുകാർ പേടിക്കും."

"നീ കുറെ നേരായി എന്റെ വണ്ടീനെ കുറ്റം പറയുന്നു. വേണ്ട ട്ടാ.."

അവർ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി.

"മഹേഷേ,മണി 12 കഴിഞ്ഞു. ഞാൻ അവനെ  വിളിക്കട്ടെ? "

"ആ വിളിക്ക്"

അശ്വിൻ മൊബൈൽ എടുത്ത് അഭിയുടെ നമ്പർ ഡയൽ ചെയ്തു.

"ഹലോ"

"ഹലോ.. ഡാ അഭീ നീ വീടിന്റെ വാതിൽ തുറന്നു പുറത്തോട്ട് വന്നേ. നമ്മൾ നിന്റെ വീടിന്റെ മുറ്റത്ത് നിൽപ്പുണ്ട്"

"ആണോ.. ഓക്കെ" ഫോൺ കട്ട്. നല്ല ഉറക്കത്തിലായിരുന്ന അഭി ഫോൺ കട്ട് ചെയ്തു.

ആ സമയത്ത്‌ മുറ്റത്തിരുന്ന ബക്കറ്റിൽ വെള്ളം നിറക്കുകയായിരുന്നു മഹേഷ്.

"ഡാ മഹേഷേ നീ എന്താ ഈ ചെയ്യുന്നേ?"

"ഇപ്പൊ വൈറൽ ആകാൻ കോമഡിയാ ബെസ്റ്റ്. അതിനുള്ള ഒരു പൊടി ടെക്നിക്കാ. പിന്നെ കഴിഞ്ഞ തവണ എന്റെ ബർത്ത് ഡേ ക്ക് ഹോസ്റ്റലിൽ വെച്ച് എന്റെ തലയിൽ  വേസ്റ്റ് ബാസ്കറ്റ് കമഴ്ത്തിയവനാ ഇവൻ. ഇത് മഹേഷിന്റെ സ്നേഹത്തിൽ ചാലിച്ച ഒരു പ്രതികാരം. നീ ക്യാമറ ഓൺ ചെയ്യ്"

ഇത്രയും പറഞ്ഞ് അവൻ വെള്ളം നിറച്ച ബക്കറ്റുമായി വാതിലിന് സൈഡിലേക്ക് നിന്നു.

സമയം അല്പം കഴിഞ്ഞിട്ടും ആരും വരുന്ന ലക്ഷണമില്ല.

"നീ ആ കോളിംഗ് ബെൽ അടിക്ക്. എന്റെ കൈ കഴക്കുന്നു"

ട്രണീം........ കോളിംഗ് ബെൽ മുഴങ്ങി

അഭിയുടെ റൂമിൽ ലൈറ്റ് തെളിഞ്ഞു.

"ഡാ അവൻ വരുന്നുണ്ട്"

"ഞാൻ റെഡി. ക്യാമറ സ്റ്റാർട്ട് .. ആക്ഷൻ.."

വാതിൽ തുറന്നതും മഹേഷ് വെള്ളം ഒഴിച്ചു.

"ഹാപ്പീ.. ബ ...... ർ .........  ത്ത് ............... ഡേ"

"പണി പാളി... അഭീന്റച്ഛൻ...."

വെള്ളത്തിൽ കുളിച്ച് നിക്കുന്ന അഭിയുടെ അച്ഛനെ കണ്ട് അവർ യൂണിവേഴ്സിറ്റി റിസൾട്ട് കണ്ടിട്ടെന്ന പോലെ തരിച്ച് നിന്നു.

ദേഷ്യം കൊണ്ടാണോ തണുപ്പ് കൊണ്ടാണോ എന്നറിയില്ല അയാൾ വിറക്കുന്നുണ്ടായിരുന്നു

"നിനക്കൊക്കെ ഭ്രാന്താണോടാ..." അയാൾ അലറി.

"അത്.. ഞങ്ങൾ അഭിയുടെ ബർത്ത് ഡേ ആഘോഷിക്കാൻ.. ദേ ഞാൻ മാത്രമല്ല അശ്വിനും ഉണ്ട്"

അപ്പോഴാണ് ഉറക്കച്ചടവോടെ അഭി അങ്ങോട്ട് വന്നത്. തന്റെ കൂട്ടുകാരെയും വെള്ളത്തിൽ കുളിച്ച് നിൽക്കുന്ന അച്ഛനെയും കണ്ട് അഭി ഞെട്ടി.

"ഡാ അഭീ ഞങ്ങൾ നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ.. ദേ കേക്ക് ഒക്കെ ഉണ്ട്. അശ്വിനെ ആ കേക്ക് കാണിച്ച് കൊടുക്കെടാ"

"എന്റെ ബർത്ത് ഡേയോ.. അത് കഴിഞ്ഞിട്ട് മാസം രണ്ടായി"

"ഏഹ്... എന്നിട്ട് ഫേസ്‌ബുക്കിൽ കണ്ടല്ലോ ഇന്നാണെന്ന്"

"ഓഹ്... അത് അന്ന് ഹോസ്റ്റലിൽ നിന്നപ്പോ നിങ്ങളൊക്കെ പണി തരാതിരിക്കാൻ ഞാൻ  ഡേറ്റ് മാറ്റിയതാ"

മഹേഷ് അഭിയെ ചേർത്ത് പിടിച്ച് പറഞ്ഞു

"നീ ഇനി ഫേസ്‌ബുക്കിൽ പ്രൊഫൈൽ പിക്ച്ചർ പോലും മാറ്റി പോകരുത്. കേട്ടോടാ..
.
അശ്വിനേ.. എസ്കേപ്പ് ബ്രോ..."

വന്നതിലും വേഗത്തിൽ മഹേഷ് തന്റെ ബുള്ളറ്റ് തിരിച്ച് ഓടിച്ചു. അതിന്റെ പുറകിലത്തെ സീറ്റിലിരുന്ന് അശ്വിൻ നാളെ വൈറലാകാനുള്ള ഒരു വീഡിയോക്ക് ടിക് ടോക്കിൽ പാട്ട് മിക്സ് ചെയ്യുകയായിരുന്നു.

"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോ ഗുലുമാൽ !!"

- Rahul Raj

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്