ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കഥാന്ത്യം

അയാൾ പതുക്കെ കണ്ണ് തുറന്നു ചുറ്റും നോക്കി. വാർദ്ധക്യം കാഴ്ചക്കേൽപിച്ച മങ്ങല്‍ കാരണം ചുറ്റുമുള്ള മുഖങ്ങൾ അയാൾക്ക് അവ്യക്തമായി തോന്നി. കണ്ണിനു മുന്നിലായി ഒരു മാറാല കെട്ടിയത് പോലെ. തനിക്ക് ചുറ്റുമായി ആ മുറിയിൽ ആളുകൾ തിങ്ങി നിറഞ് നിൽക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി. ഇത്രയും പേര്‍ക്ക് നില്ക്കാന്‍ ആ മുറിയില്‍ സ്ഥലം ഉണ്ടായിരുന്നോ എന്നയാള്‍ അത്ഭുതപ്പെട്ടു. അയാള്‍ ഒരല്പം പ്രയാസപ്പെട്ട് പതുക്കെ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. ചുറ്റും തിരഞ്ഞപ്പോള്‍ കണ്ണട കിട്ടി. ആ കട്ടി കണ്ണട അയാള്‍ മുഖത്ത് വെച്ചു. കാഴ്ച ഒരല്പം തെളിഞ്ഞിരിക്കുന്നു.
ഒരു കപ്പ്‌ ചൂട് ചായയുമായി അമ്മിണിയമ്മ അയാള്‍ക്ക് അരികിലേക്ക് വന്നു.അമ്മിണിയമ്മ നീട്ടിയ ചായ വാങ്ങി അയാള്‍ ആസ്വദിച് കുടിച്ചു.
"അമ്മിണിയമ്മ ഇപ്പോഴും വീട്ട് ജോലിക്ക് പോകാറുണ്ടോ ?"
"ഉവ്വ് . അങ്ങ് തിരഞ്ഞെടുത്തു തന്ന തൊഴിലല്ലേ. ഇടക്ക് വെച് നിര്‍ത്തുന്നതെങ്ങനെ.?"
"ഉം.."
"ഞാന്‍ ഇവര്‍ക്കൊക്കെയുള്ള ചായ എടുക്കട്ടെ." അമ്മിണിയമ്മ തിരിഞ്ഞു നടന്നു.
അയാള്‍ ചായ കുടിച്ച ശേഷം കപ്പ്‌ വെക്കാന്‍ ഒരിടം തിരഞ്ഞു. മറിയം ആ കപ്പ് വാങ്ങിച് ആ പഴയ മേശമേൽ വെച്ചു. അത് വരെ മയക്കത്തിലായിരുന്ന മേശപ്പുറത്തെ പൊടിപടലങ്ങൾ ഞെട്ടിയുണർന്നു. ഒന്നുയർന്നു പൊങ്ങി വീണ്ടും അവ മയക്കത്തിലേക്ക്.
"ആഹ്.. മറിയമല്ലേ .." അയാള്‍ ചോദിച്ചു.
"അതെ.."
"നീയും വന്നല്ലേ.. നീ വരുമെന്ന് എനിക്കുറപ്പായിരുന്നു. നിന്നെ പോലെ ഒരു പെണ്ണിനെ ന്യായീകരിച്ചതിന് ആയ കാലത്ത് സമൂഹത്തിന്റെ കുറെ കല്ലേറ് കൊള്ളേണ്ടി വന്നിട്ടുണ്ട് എനിക്ക്. അപ്പൊ പിന്നെ എന്റെയീ അവസാന സമയത്ത് ഒരു നോക്ക് കാണാനെങ്കിലും നീ വരണമല്ലോ.."
മറിയം ഒന്നും മിണ്ടാതെ അയാളുടെ കാല്‍ ചുവട്ടില്‍ മുഖം താഴ്ത്തി നിന്നു.
"നീ ആ പടിഞ്ഞാറ് ഭാഗത്തെ ജനല്‍ ഒന്ന് തുറന്നിട്ടെ.. ഞാന്‍ ആ ചുവന്ന ആകാശം ഒന്ന് കാണട്ടെ.. "
അയാള്‍ വീണ്ടും ചുറ്റും കൂടി നില്‍ക്കുന്നവരിലെക്ക് കണ്ണയച്ചു. പലരുടെയും പേര് ഓർത്തെടുക്കാൻ കഴിയുന്നില്ല. അപ്പോഴാണ് കണ്ണു ദിവകാരനിൽ ഉടക്കിയത്.
"ദിവാകരാ .. നീ മാത്രേ വന്നുള്ളോ ?? എവിടെ ? നളിനി എവിടെ ? ഇനി എനിക്ക് കാണാന്‍ കഴിയാഞ്ഞിട്ടാണോ ?"
"അല്ല.... അവള്‍ വന്നില്ല. അവള്‍ക്ക് അങ്ങയെ ഈ അവസ്ഥയില്‍ കാണാന്‍...... "
"ആഹ്... അവള്‍ ഒരു പാവം. ദുര്‍ബല ഹൃദയമാ. അവള്‍ ജീവിതത്തില്‍ ധൈര്യപൂര്‍വ്വം ചെയ്ത ഒരേ ഒരു പ്രവൃത്തി നിന്നെ പ്രണയിച്ചു എന്നുള്ളതാ"..
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു ചെറു മന്ദഹാസം നിറഞ്ഞു. ആ ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങിപ്പോകും എന്നു തോന്നിയപ്പോഴാണ് സിദ്ധാര്‍ത്ഥന്‍ അടുത്തേക്ക് വരുന്നതായി അയാൾ ശ്രദ്ധിച്ചത്. സിദ്ധാര്‍ത്ഥന്‍ അയാളുടെ അരികിലേക്ക് വന്നു അയാളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു.
"സിദ്ധാര്‍ഥാ " പേര് വിളിച്ചപ്പോള്‍ അയാളുടെ കണ്ഠം ഇടറി.
സിദ്ധാര്‍ത്ഥന്‍ അയാള്‍ക്കരികിലെക്ക് ഇരുന്നു.
"ഈ നില്‍ക്കുന്നവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരെങ്കിലും അവരെക്കാള്‍ എനിക്ക് പ്രിയങ്കരനാണ് നീ. നിന്റെ യാത്രകളിലൂടെയാണ് ആളുകള്‍ എന്നെ അറിഞ്ഞതും അംഗീകരിക്കാന്‍ തുടങ്ങിയതും. ആളുകള്‍ ഉള്ളിടത്തോളം ദേ ഈ ചട്ടുകാലന്‍ മമ്മദ് അവരെ ചിരിപ്പിച്ച് കൊണ്ടേ ഇരിക്കും. അത് പോലെ നീ നിന്റെ സഞ്ചാരം തുടര്‍ന്നു കൊണ്ടേയിരിക്കണം. അങ്ങനെ ഞാന്‍ ഇല്ലാതായാലും ആളുകള്‍ എന്നെ അറിയും. നിന്നിലൂടെ ഞാന്‍ ജീവിക്കും.
അല്ലെങ്കിലും നീയും ഞാനും രണ്ടല്ലല്ലോ... അല്ലെ ..?"
സിദ്ധാര്‍ത്ഥന്‍ അയാളുടെ കൈകളില്‍ ചുംബിച്ചു.
വല്ലാതെ ക്ഷീണമാകുന്നത് പോലെ. അയാൾ പഴയത് പോലെ കട്ടിലിലേക്ക് കിടന്നു. അന്തരീക്ഷത്തില്‍ വിഷാദം മൌനത്തിന്റെ രൂപത്തില്‍ തളം കെട്ടി നിന്നു.
"നിങ്ങളെല്ലാരും എത്യല്ലോ.. സന്തോഷായി.."
അയാൾ പതുക്കെ മന്ത്രിച്ചു..
അയാളുടെ കണ്ണുകള്‍ പതുക്കെ അടഞ്ഞു.
പിറ്റേ ദിവസത്തെ പത്രത്തിലെ ഒരു പ്രധാന വാര്‍ത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.
പ്രശസ്ത സാഹിത്യകാരൻ ടി ശിവാനന്ദൻ‍(82) അന്തരിച്ചു. അവിവാഹിതനായിരുന്ന ഇദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജില്‍ ദീർഘ കാലമായി തനിച്ച് താമസിക്കുകയായിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയ റൂം ബോയ്‌ ആണ് മൃത ശരീരം ആദ്യമായി കണ്ടത്. സാധാരണക്കാരുമായി അടുത്ത് നില്‍ക്കുന്ന പ്രശസ്തമായ ഒട്ടനവധി കഥകളുടെയും കഥാപാത്രങ്ങളുടെയും സ്രഷ്ടാവാണ് ഇദ്ദേഹം. ആത്മ കഥാംശം നിറഞ്ഞ സിദ്ധാര്‍ഥന്റെ യാത്രകള്‍ എന്ന കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...