ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്.
.
"നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..."
.
"ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്"
.
വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി.

"എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി  ഉണ്ടാവുകയായിരുന്നു. ഒരു മകൻ ഉണ്ടായപ്പോൾ അവനെയും ഞാൻ പഠിപ്പിച്ചു പാർട്ടിയെയും തൊഴിലാളികളെയും പറ്റി. പക്ഷെ അവന്റെ കാലമായപ്പോഴേക്കും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ ഉണ്ടാകുന്ന അവസ്ഥയായി. അവനും അതിൽ ഒരുവനായി. ഒടുവിൽ അതിനുള്ള കൂലി ഞങ്ങൾക്ക് കിട്ടി. വെട്ടി മുറിച്ച അവന്റെ ശരീരം.... അല്ലെങ്കിൽ ഞാൻ എന്തിനാ ഈ കഥകൾ ഒക്കെ നിങ്ങളോട് പറയുന്നേ... നിങ്ങൾക്കും ഉണ്ടല്ലോ ഇത് പോലെ ഒരു കഥ.. അല്ലേ മാഷേ?? "
അയാൾ ചായ വലിച്ച് കുടിച്ചു.
"അതെ, ഇരകൾക്കെല്ലാം ഒരു കഥയാണല്ലോ.."
.
"ആഹ്...അവൻ പോയതിന് ശേഷം എനിക്ക് കിട്ടുന്ന ചെറിയ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിച് പോകുന്നത്. എല്ലാ കൊല്ലവും അവന്റെ ആണ്ടിന് പാർട്ടിക്കാർ വരും അവനു വേണ്ടി എല്ലാം അവർ ചെയ്യും എന്ന് ഉറപ്പ് പറയും... ഒരു ദിവസം അറിഞ്ഞു.. എന്റെ മകന് വേണ്ടി അവർ നിങ്ങളുടെ മകനെ വെട്ടിക്കൊന്നെന്നു..എന്ത് ചെയ്യാനാ മാഷെ..."
.
അൽപ സമയം അവർക്കിടയിൽ മൗനം നിറഞ്ഞു.
"അതൊക്കെ കഴിഞ്ഞിട്ട് വർഷം പലതായില്ലേ..അവസാനിക്കാത്തൊരു തുടർക്കഥയാണിതെടോ. നമ്മുടെ നഷ്ടങ്ങൾ നേട്ടങ്ങളാക്കുന്നവർ ഉള്ളിടത്തോളം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.."
.
"മ്ഹും.. അതെ. എനിക്ക് പ്രായമായി.. ഞാൻ ചത്താലും കുടുംബത്തിലുള്ളോർക്ക് ജീവിക്കണ്ടെ.. അതാണ് അവന്റെ ഭാര്യയുടെ ജോലിക്കായി ഒരു നിവേദനം കൊടുക്കാമെന്നു വെച്ചത്. അവിടുത്തെ പാർട്ടിക്കാർ എല്ലാം ശരിയാക്കിയിട്ടുണ്ട്, ഈ നിവേദനവുമായി മന്ത്രിയെ ഒന്ന് കണ്ടാൽ മതി എന്നാണ് പറഞ്ഞത്."
.
ബിൽ കൊടുത്ത് ഇറങ്ങാൻ നേരമാണ് ടി വിയിൽ അവരാ ഫ്ലാഷ് ന്യൂസ് കണ്ടത്.
.
"പ്രമുഖ രാഷ്ട്രീയ പാർട്ടിയായ INM  CJNഇൽ ലയിക്കുന്നു."
2 പാർട്ടിയുടെയും നേതാക്കന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ടീവിയിൽ നിറഞ് നിന്നു.
.
അവർ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു.
.
"അല്ലെങ്കിലും ഒരു കണക്കിന് നോക്കിയാ ഇതാടോ നല്ലത്. ഇതാകുമ്പോ ഇനി ഈ പാർട്ടികളുടെ പേര് പറഞ് തമ്മിൽ തല്ലൂലാലോ.. നമ്മക്ക് സംഭവിച്ച പോലെ നഷ്ടം ഇനി ആർക്കും ഉണ്ടാവുകേം ഇല്ല..."
.
"അതെ മാഷേ ഇത് തന്നെയാ നല്ലത്..."
.
ഇരച്ചു കയറിയ രക്തം അവരുടെ മുഖത്തെ ചുവപ്പിച്ചു. 
കയ്യിൽ ഉണ്ടായിരുന്ന നിവേദനം അയാൾ ഹോട്ടലിലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.. .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...