ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും.
ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്റവും മികച്ചതാകുന്നു.
ഒരേ സമയം പ്രണയ ചിത്രമായും ത്രില്ലര്‍ ചിത്രമായും ഇത് പ്രേക്ഷകന് അനുഭവപ്പെടും. രണ്ടിലേക്കും വേണ്ട കൃത്യമായ ചേരുവകള്‍ ചിത്രത്തില്‍ ചേര്‍ത്തു വെച്ചിട്ടുണ്ട്. പക്ഷേ ഇവ രണ്ടും ചേര്‍ക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കല്ലുകടികളൊന്നും പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. പ്രണയത്തെ ഇത്ര നന്നായി ഉപയോഗപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്ത ചിത്രം ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. കൃത്രിമത്വം ഇല്ലാത്തതും സത്യസന്ധവുമായിരുന്നു പ്രണയത്തിന്റെ അവതരണം. വ്യക്തി ജീവിതത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ട്രീയവും ഉള്ള വ്യക്തിയാണ് ആഷിക് അബു. അവയെല്ലാം വ്യക്തമായി ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ചുംബന രംഗങ്ങളുടെ മറയില്ലാത്ത ആവിഷ്കാരം കപട സദാചാരത്തിന്റെ പൊളിച്ചെഴുത്താണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ആ ചുംബനത്തില്‍ അശ്ലീലം എന്നൊന്ന് കാണാന്‍ കഴിയില്ല. അത് മജീദിന്റെയും സുഹ്റയുടെയും ചുംബനം പോലെ നിര്‍മ്മലമാണ്. മുസ്ലീങ്ങള്‍ക്കിടയിലെ കപട സദാചാര ബോധത്തെയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാകുന്ന സാമൂഹിക വ്യവസ്ഥിതിയെയും ചിത്രം പരിഹസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ "sex is not a promise" എന്നു നടിയെക്കൊണ്ട് പറയിക്കുക വഴി സംവിധായകനും എഴുത്തുകാരും നമ്മുടെ സമൂഹത്തിലെ പലരുടെയും 'ദഹന വ്യവസ്ഥക്ക്' കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രീതി ഷിനോയ്‌ എന്ന എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'A hundred little flames' എന്ന നോവലിലും നായിക സമാനമായ ഒരു സംഭാഷണം പറയുന്നത് കാണാം. കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളിൽ ഇത്തരം ചിന്തകൾ പങ്ക് വെക്കുന്നത് സമൂഹത്തിൽ പുതിയ ചർച്ചകൾക്ക് വഴി വെക്കുന്നതാണ്. യാഥാസ്ഥിതികമായ ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റരുതെന്ന് ശാഠ്യം പിടിക്കുന്ന ഒരു കൂട്ടര്‍ സമൂഹത്തില്‍ വളര്‍ന്നു വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ കൃത്യമായ വ്യക്തിത്വം ഉണ്ട്. ടോവിനോ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ മാത്തന്‍ ആയാലും ഐശ്വര്യ അവതരിപ്പിച്ച നായികാ കഥാപാത്രമായ അപര്‍ണ ആയാലും വെറും രണ്ടോ മൂന്നോ സീനില്‍ വന്നു പോകുന്ന സൌബിന്റെ കഥാപാത്രമായാല്‍ പോലും എല്ലാവര്‍ക്കും വ്യക്തമായ വ്യക്തിത്വം എഴുത്തുകാര്‍ നല്കിയിട്ടുണ്ട്. അതിനെ ജീവന്‍ ചോര്‍ന്ന് പോകാതെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ എല്ലാ അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ടോവിനോ ഓരോ സിനിമ കഴിയുമ്പോഴും പക്വതയാര്‍ന്ന നടനിലേക്ക് നടന്നടുക്കുകയാണ്. മാത്തന്‍ എന്ന കഥാപാത്രം ടോവിനോയുടെ കയ്യില്‍ ഭദ്രമായിരുന്നു. ശരീരം കൊണ്ടും അഭിനയം കൊണ്ടും ആ കഥാപാത്രത്തിന് പൂര്‍ണ്ണത നല്കാന്‍ ടോവിനോക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിലെ പ്രകടനം
ഹൃദ്യമായിരുന്നു. ആ നോട്ടം പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണു തറഞ്ഞു കയറുന്നത്. ചിത്രം കഴിഞ്ഞും പ്രേക്ഷകനെ കുറച്ച് സമയം കൂടെ തിയ്യേറ്ററില്‍ അത് പിടിച്ചിരുത്തുന്നു.
അത്ഭുതപ്പെടുത്തിയത് ഐശ്വര്യ ആണ്. ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രം കണ്ടവരാരും ഐശ്വര്യയില്‍ നിന്നുമിങ്ങനെ ഒരു പ്രകടനം പ്രതീക്ഷിച്ചു കാണില്ല.ഐശ്വര്യ പൂര്‍ണമായും അപര്‍ണ്ണ എന്ന കഥാപാത്രമായി മാറി. അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീ കഥാപത്രമാണ് അപര്‍ണ്ണ. ഒരിടത്ത് പോലും അപര്‍ണ്ണ ആയുള്ള ഐശ്വര്യയുടെ പ്രകടനം മോശമായി തോന്നിയില്ല. ടോവിനോ-ഐശ്വര്യ എന്നിവര്‍ക്കിടയിലെ കെമിസ്ട്രിയും മനോഹരമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ സന്ദര്ഭത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും ചിലതൊക്കെ ആക്ഷേപ ഹാസ്യ നിലവാരത്തിലുള്ളതും ആയിരുന്നു.
ക്യാമറയും സംഗീതവുമാണ് ചിത്രത്തിന് ജീവന്‍ നല്‍കുന്ന മറ്റ് രണ്ടു ഘടകങ്ങള്‍. ജയേഷ് മോഹന്റെ ക്യാമറ ചിത്രത്തിലെ ഓരോ ഫ്രെയ്മിനും ഒരു പുതുമ നല്കുന്നുണ്ട്. കൊച്ചിയുടെയും തമിഴ് നാടിന്റെയും ഭംഗി ഒപ്പിയെടുക്കാന്‍ ക്യാമറക്ക് കഴിഞ്ഞിട്ടുണ്ട്. പ്രണയം ചിത്രത്തില്‍ ആദ്യാവസാനം ഒരു നദി പോലെ ഒഴുകുകയായിരൂണെങ്കില്‍ അതിനെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഒഴുക്കി വിടുകയാണ് റെക്സ് വിജയന്റെ സംഗീതം. ഷഹബാസ് അമന്റെ ആലാപനം കൂടെ ചേരുമ്പോള്‍ അത് പ്രേക്ഷകനെ പൂര്‍ണമായും പ്രണയത്തില്‍ ലയിപ്പിക്കുന്നു. പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. പ്രണയം എന്നത് എത്രയോ കാലമായി ചലച്ചിത്രങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. പക്ഷേ
ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രണയത്തിന് ഇതുവരെ അവതരിപ്പിച്ചതല്ലാത്ത വേറെയും തലങ്ങള്‍ ബാക്കിയുണ്ടായിരുന്നെന്ന് തോന്നിപ്പോകും. ഒരു മലവെള്ളപ്പാച്ചില്‍ പോലെ ചടുലമല്ല ഇവിടെ പ്രണയം, അത് മന്ദം മന്ദം ഇരു കരകളെയും തഴുകിയുണര്‍ത്തി ഒരു നദിയായി ഒഴുകുകയാണ്.പ്രണയം ഇവിടെ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെതുമാകുന്നു.
അവതരണത്തിലെ വേഗതയില്ലായ്മ തന്നെയാകും പലരെയും ചിത്രത്തില്‍ നിന്നും അകറ്റാന്‍ പോകുന്ന ഒരു ഘടകം. പക്ഷേ ആ വേഗത ചിത്രത്തിന് ഏറ്റവും യോജിച്ചത് തന്നെയാണെന്നാണ് തോന്നുന്നത്. വേറൊരു ഘടകം ആഷിക് അബു എന്ന വ്യക്തിയാണ്. വ്യക്തി ജീവിതം അദ്ദേഹത്തിന് സമ്മാനിച്ച ശത്രുക്കള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും തങ്ങളാല്‍ കഴിയും വിധം പടത്തിനെ പരാജയത്തിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ഒന്ന് ഉണ്ടാകും എന്നറിഞ്ഞിട്ടും ഈ ചിത്രത്തിലും തന്റെ കാഴ്ചപ്പാടുകള്‍ക്ക് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ തെറ്റുകളോടും തെറ്റുകാരോടും കലഹിക്കാന്‍ തന്നെയുള്ള ആഷികിന്റെ തീരുമാനത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.മായാനദി എന്നത് വെറുമൊരു പ്രണയ ചിത്രം മാത്രമല്ല, വര്‍ത്തമാന കാല സമൂഹത്തിന് വ്യക്തമായ ഒരു രാഷ്ട്രീയവും കാഴ്ചപ്പാടും അത് മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ തന്നെ ചിത്രം കണ്ട് അതിന്റെ ഭാഗമായി മാറുക എന്നത് ഇന്നിന്റെ ഒരു ആവശ്യം തന്നെയാണ്.
തെളിനീരുള്ള നദിയിൽ ചെറുതണുപ്പുള്ളൊരു പുലർകാലത്ത് മുങ്ങിനിവർന്ന അനുഭൂതിയാണ് മായാനദി.മായാനദി 'കാണാനായി' ടിക്കറ്റ് എടുക്കാതിരിക്കുക, അത് 'അനുഭവിക്കാനായി' ടിക്കറ്റ് എടുക്കുക!!

അഭിപ്രായങ്ങള്‍

  1. നല്ലൊരു റിവ്യൂ.ആഷിക്ക്‌ മനപ്പൂർവ്വം ശത്രുക്കളെ ഉണ്ടാക്കിയതിനു നമ്മളെന്നാ ചെയ്യാനാണു??
    ടൊവീനോയുടെ സാന്നിധ്യം ആവാം പടത്തിനു ആദ്യം ആളെ എത്തിച്ചത്‌...


    മറുപടിഇല്ലാതാക്കൂ
  2. മറ്റു സിനിമകളുടെ റിവ്യൂസും പ്രതീക്ഷിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...