ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയ് ഭീം: “നിങ്ങൾ എന്തിനാണ് ഒരു ജനതയെ മഴയത്ത് നിർത്തിയിരിക്കുന്നത്? “

 


സ്വാതന്ത്ര്യ ലബ്ധിയുടെ 75ആം വാർഷികത്തിലേക്ക് ഇന്ത്യ കടക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്  വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്. ശിഖരങ്ങൾ എത്ര വെട്ടി മാറ്റിയാലും വേരുകൾ അത്രമേൽ ആഴത്തിൽ ഇറങ്ങിപ്പോയതിനാൽ ഒരിക്കലും നശിക്കാത്ത ഇന്ത്യൻ ജാതി വ്യവസ്ഥ. മനുഷ്യനെ പല തട്ടിലാക്കുന്ന, കീഴാളനെയും മേലാളനേയും സൃഷ്ടിക്കുന്ന ജാതി വ്യവസ്ഥ എന്ന അനാചാരത്തിനെതിരെ പലരും പല കാലഘട്ടങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ദുരാചാരങ്ങളെ പൂർണ്ണമായും തുടച്ച് നീക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരു നാൾ ജനത ഇതിനെ കുറിച്ച് ബോധവാന്മാരാകും എന്ന പ്രതീക്ഷയിൽ സാമൂഹിക പ്രതിബദ്ധതയുള്ള  പലരും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ബോധവത്കരണവും തുടർന്നുകൊണ്ടേയിരിക്കുന്നു. ജനങ്ങളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലും എന്നത് കൊണ്ട് കലയെ പലപ്പോഴും ഇതിന് മാധ്യമമാക്കാറുണ്ട്. അത്തരത്തിൽ കലയെ മാധ്യമമാക്കിയുള്ള  ഒരു പ്രതികരണത്തിന്, പ്രതിഷേധത്തിന്, ബോധവൽക്കരണത്തിന് ഉള്ള ഉദാഹരണമായി മാറുകയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത്, സൂര്യ നിർമ്മിക്കുകയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്ന ജയ് ഭീം എന്ന ചിത്രം. 


പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുള്ള, സമൂഹം താഴ്ന്ന ജാതിയെന്ന് മുദ്ര കുത്തിയിട്ടുള്ള ഒരു ജനതയുടെ പ്രതിനിധിയാണ് രാജാക്കണ്ണ്. രാജാക്കണ്ണിനെയും ബന്ധുക്കളെയും  മോഷണ കുറ്റം ചുമത്തി പോലീസ് അറസ്ററ് ചെയ്യുന്നു. ക്രൂരമായ  പോലീസ് പീഡനത്തിനൊടുവിൽ, രാജാക്കണ്ണും മറ്റുള്ളവരും  ജയിലിൽ നിന്നും രക്ഷപ്പെട്ടെന്ന് പോലീസ് പ്രസ്താവിക്കുന്നു. എന്നാൽ രാജാക്കണ്ണിനെ ശൂന്യതയിൽ ഉപേക്ഷിക്കാൻ ലിജോമോൾ അവതരിപ്പിച്ച രാജാക്കണ്ണിന്റെ ഭാര്യയായ സെങ്കനി  ഒരുക്കമായിരുന്നില്ല. സെങ്കനിയും, സൂര്യ അവതരിപ്പിക്കുന്ന വക്കീൽ ചന്ദ്രുവും രാജക്കണ്ണിന് എന്ത്‌ സംഭവിച്ചെന്ന് അറിയാനുള്ള നിയമ പോരാട്ടത്തിൽ ഏർപ്പെടുന്നു. രാജാക്കണ്ണിനും കൂട്ടർക്കും എന്ത്‌ സംഭവിച്ചെന്ന സത്യത്തെ ചുരുളഴിക്കലാണ് സിനിമയിൽ പിന്നീട്. ഒരു യഥാർത്ഥ സംഭവത്തെയാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്.


പരിയേറും പെരുമാൾ, വിസാരണെ, മണ്ടേല, കർണ്ണൻ തുടങ്ങിയ  തമിഴ് സിനിമകൾ നടന്ന വഴിയിലൂടെയാണ് ഈ ചിത്രവും നടക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ   അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ മികച്ച സിനിമയാക്കി മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജാതീയമായ വേർതിരിവ് ഒരു മനുഷ്യന്റെ ജീവിത രീതികളെയും ഭക്ഷണ ക്രമത്തെയും തൊഴിലിനേയും എങ്ങനെ സ്വാധീനിക്കുന്നു എന്നും അത് അവന് എത്രമാത്രം പരിതാപകരമായ അവസ്ഥകൾ സൃഷ്ടിക്കുന്നു എന്നും ചിത്രം കാണിച്ച് തരുന്നുണ്ട്. ഹിന്ദി ഭാഷ വിരോധം ഉൾപ്പെടെയുള്ള തമിഴിന്റെ രാഷ്ട്രീയവും സർക്കാർ വ്യവസ്ഥകളിലെ ദുഷിച്ച പ്രവണതകളും ഒക്കെ ചിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 


ചിത്രത്തിൽ സാമൂഹിക അവഗണന നേരിടുന്ന പാവപ്പെട്ട ജനതയെ കൈപിടിച്ചുയർത്തുന്ന വക്കീൽ കഥാപാത്രമാണ് സൂര്യക്ക്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ പ്രമേയമാക്കി ചിത്രം നിർമിക്കുകയും അതിൽ മുഖ്യ വേഷത്തിൽ അഭിനയിച്ച് ചിത്രത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും വഴി ജീവിതത്തിലും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉയർത്തികൊണ്ട് വരാൻ തന്നെയാണ് സൂര്യ ശ്രമിക്കുന്നതെന്ന് കാണാം.സൂര്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരുന്നില്ലെങ്കിലും വൈകാരിക നിമിഷങ്ങൾ ഉൾപ്പെടെയുള്ളവയിലെ മികച്ച പ്രകടനത്താൽ ചന്ദ്രു എന്ന കഥാപാത്രത്തെ തന്റേതായ ശൈലിയിൽ മികച്ചതാക്കാൻ സൂര്യക്ക് കഴിഞ്ഞിട്ടുണ്ട്.സൂര്യ എന്ന താരത്തെ ആരാധിച്ച് ശീലിച്ചവർക്ക് സൂര്യ എന്ന നടനെ 'ആദരിച്ച്' ശീലിക്കുവാൻ ഈ ചിത്രം വഴിയൊരുക്കുന്നുണ്ട്. ലിജോ മോൾ ആണ് ചിത്രത്തിലെ ഏറ്റവും ഗംഭീര പ്രകടനം കാഴ്ച വെച്ചത് എന്ന് പറയാം. കൈവിട്ട്   പോയേക്കാവുന്ന നിരവധി അഭിനയ മുഹൂർത്തങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച് താൻ  ഒരു നല്ല അഭിനേത്രി ആണെന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട് സെങ്കനി   എന്ന കഥാപാത്രത്തിലൂടെ ലിജോമോൾ. മലയാളികൾക്ക് അഭിമാനിക്കാം. പ്രകാശ് രാജും  മണികണ്ഠനും ഉൾപ്പെടെ മറ്റെല്ലാ അഭിനേതാക്കളും മികച്ച് നിന്നു.ചിത്രത്തിന് ഒപ്പം ചേർന്ന് പോകുന്ന സംഗീതവും മറ്റ്‌  സാങ്കേതിക വശങ്ങളും മികവ് പുലർത്തുന്നുണ്ട്. 


ശക്തമായ പ്രമേയം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഗാന്ധിജിക്കും നെഹ്രുവിനും ലഭിക്കുന്ന സ്വീകാര്യത എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിൽ അംബേദ്കർക്ക് ലഭിക്കുന്നില്ലെന്ന് ചിത്രം ചോദ്യമുയർത്തുന്നുണ്ട്. അംബേദ്കറെ മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിനു  ഒരു ഓർമ്മപ്പെടുത്തൽ ആകാൻ ജയ് ഭീമിന് കഴിയുന്നുണ്ട്. ജാതി വ്യവസ്ഥയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രം ജാതി രാഷ്ട്രീയത്തിലെ ഇടത്  പക്ഷത്തിന്റെ പ്രസ്കതി ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ രാജാക്കണ്ണിനെ പോലീസുകാർ കുറ്റസമ്മതം നടത്താൻ തല്ലുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയിൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തെ  സൃഷ്ടിച്ചെടുത്തതിൽ  അറിഞ്ഞോ അറിയാതെയോ  കുറ്റക്കാരായ നമ്മൾ ഉൾപ്പെടുന്ന പൊതു സമൂഹമാണ് ആ തല്ല് ഏറ്റുവാങ്ങുന്നത്. കുറ്റസമ്മതം നടത്തി തിരുത്തലുകൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒരു ഘട്ടത്തിൽ  രാജൻ കേസിനെ പരാമർശിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്ത് സെങ്കനിയും മകളും മഴയത്ത് നിൽക്കുന്ന രംഗത്ത്, ഒരിക്കൽ രാജന്റെ അച്ഛൻ ചോദിച്ച, കേരളം മുഴുവൻ അലയടിച്ച ഒരു ചോദ്യം മറ്റൊരു രൂപത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട് 

"നിങ്ങൾ എന്തിനാണ് ഒരു ജനതയെ ഇനിയും മഴയത്ത് നിർത്തിയിരിക്കുന്നത് ?"


നമ്മളോരോരുത്തരും കാണേണ്ട ചിത്രമാണ് ജയ് ഭീം, കാരണം നമ്മൾ ജീവിക്കുന്നത് ഇന്ത്യ മഹാരാജ്യത്താണ്. തീർച്ചയായും കാണുക


=========================================


             -         രാഹുൽ രാജ് എസ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

യാ ഇലാഹി ടൈംസ്‌

ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ  മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു  വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ  ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്.  അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...