ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോഴിക്കോട്ടെ ഓട്ടോക്കാരൻ



ഇന്നലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കയ്യിൽ കുറച്ച് ലഗേജ് ഉണ്ട്. മുൻപിൽ ഓട്ടോ ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞേക്കാവുന്ന കത്തി റേറ്റ് ആലോചിച്ചപ്പോൾ ഒന്ന് മടിച്ചു. റെയിൽവേ സ്റ്റേഷനിൽ  ഓട്ടോ കൗണ്ടർ ഉള്ളതിനാൽ ഇങ്ങോട്ടേക്ക് സാധാരണ റേറ്റിൽ ആണ് വന്നത്. ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങളിലാണ് ബാംഗ്ലൂർ ഒക്കെ പോലെ ഒല, ഊബർ സർവീസുകൾ നമ്മുടെ നാട്ടിലും സർവ്വസാധാരണമാകണം എന്ന് ചിന്തിച്ച് പോകുന്നത്. പീക് ടൈമിലെ അവരുടെ പിടിച്ച് പറി മാറ്റി നിർത്തിയാൽ കൈ പൊള്ളാതെ നമുക്ക് യാത്ര ചെയ്യാം.
ഒടുവിൽ ചിന്തകൾ അവസാനിപ്പിച്ച് ഓട്ടോക്കാരനോട് ബസ് സ്റ്റാൻഡ് വരെ എത്ര രൂപയാകും എന്ന് ചോദിച്ചു.

"മീറ്റർ കാശാ"

അയാളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.  പ്രോബബിലിറ്റിയുടെ ഏതൊക്കെ സമവാക്യങ്ങൾ ഉപയോഗിച്ച് കൂട്ടിയാലും അങ്ങനെ ഒരുത്തരം ലഭിക്കാത്തത് കൊണ്ട് വിശ്വസിക്കാനാകാതെ ഞാൻ ഒന്നൂടെ ചോദിച്ചു.

"എത്രയാ ചേട്ടാ?"

"മീറ്റർ കാശാ"

അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ഓട്ടോയിൽ കയറി. സാധാരണ ഒരു മ്യൂസിയത്തിൽ വെച്ച പ്രദർശന വസ്തു മാത്രമാകാറുള്ള മീറ്റർ ആ ചേട്ടൻ സ്റ്റാർട്ട് ചെയ്തു.

ക്ണീം...

സീറ്റിനു രണ്ടു വശത്തായി കലാഭവൻ മണി ചേട്ടന്റെ ചിരിച്ചിരിക്കുന്ന ഫോട്ടോ. മനുഷ്യ മനസിൽ മരണമില്ലാത്ത കലാകാരൻ.
ഡ്രൈവറുടെ സീറ്റിന്റെ പിറകിലായി ഒരു ബോർഡിൽ എഴുതി വെച്ച വാക്കുകൾ വായിച്ചപ്പോൾ ഞാൻ വീണ്ടും ഞെട്ടി

"അതിഥി ദേവോ ഭവ"

ഓട്ടോ എഴുത്തിന്റെ മ്യാരകമായ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനുഷ്യത്വപരമായ ഒന്ന് ഇത് ആദ്യമായാണ് കാണുന്നത്. Unique - മനസ്സ് മന്ത്രിച്ചു. ലോകത്തിൽ വേറെ ഒരിടത്തും ഓട്ടോയിൽ ഇങ്ങനെ ഒരു ബോർഡ് ഉണ്ടാകാൻ സാധ്യത ഇല്ല.

ഒടുവിൽ സ്റ്റാൻഡിന് അടുത്ത ഒരു റോഡിൽ ഓട്ടോ നിർത്തി

"മോനെ ഇവിടെ എറങ്ങിക്കോ. ദാ ആ സീബ്രാ ക്രോസ് കടന്നാൽ സ്റ്റാൻഡ് ആയി. വേണെങ്കിൽ ഞാൻ ആ റോഡിലൂടെ ചുറ്റി സ്റ്റാൻഡിന്റെ മുന്നിൽ കൊണ്ട് വിടാ. പക്ഷെ ഇങ്ങള് വെർതെ 10 ഉറുപ്യ കൂടുതൽ കൊടുക്കണ്ടി വെരും"

ഈശ്വരാ ഞാൻ സ്വപ്നം കാണുകയാണോ? ഇത്രയും നന്മയുള്ള ഓട്ടോക്കാരോ??? ഒരു കോഴിക്കോട്ടുകാരൻ ആണെങ്കിലും പഠിച്ചതും ഇപ്പോൾ ജോലി ചെയ്യുന്നതും കേരളത്തിന് പുറത്ത്‌ ആയതിനാൽ കോഴിക്കോട്ടുകാരുടെ ഇങ്ങനെയുള്ള സ്നേഹമൊന്നും അധികം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല.

കാശ് കൊടുത്ത് ഒരു നിറഞ്ഞ പുഞ്ചിരി  സമ്മാനിച്ച് ഞാൻ നടന്നു. പക്ഷെ ആ ചേട്ടൻ ചെറിയൊരു ചിരി മാത്രമാണ് തിരിച്ച് തന്നത്. കാരണം ഈ നന്മകൾ എനിക്ക് മാത്രമാണ് പുതിയൊരു അനുഭവം അദ്ദേഹത്തെ സംബന്ധിച്ച് ഇത് എല്ലാ ദിവസങ്ങളിലും ആവർത്തിക്കുന്ന കാര്യങ്ങൾ മാത്രമായിരിക്കും.

- ✍️രാഹുൽ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...