ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോഴിക്കോട്ടെ ഓട്ടോക്കാരൻ



ഇന്നലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ബസ് സ്റ്റാന്റിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. കയ്യിൽ കുറച്ച് ലഗേജ് ഉണ്ട്. മുൻപിൽ ഓട്ടോ ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞേക്കാവുന്ന കത്തി റേറ്റ് ആലോചിച്ചപ്പോൾ ഒന്ന് മടിച്ചു. റെയിൽവേ സ്റ്റേഷനിൽ  ഓട്ടോ കൗണ്ടർ ഉള്ളതിനാൽ ഇങ്ങോട്ടേക്ക് സാധാരണ റേറ്റിൽ ആണ് വന്നത്. ഇങ്ങനെ ഒക്കെ ഉള്ള അവസരങ്ങളിലാണ് ബാംഗ്ലൂർ ഒക്കെ പോലെ ഒല, ഊബർ സർവീസുകൾ നമ്മുടെ നാട്ടിലും സർവ്വസാധാരണമാകണം എന്ന് ചിന്തിച്ച് പോകുന്നത്. പീക് ടൈമിലെ അവരുടെ പിടിച്ച് പറി മാറ്റി നിർത്തിയാൽ കൈ പൊള്ളാതെ നമുക്ക് യാത്ര ചെയ്യാം.
ഒടുവിൽ ചിന്തകൾ അവസാനിപ്പിച്ച് ഓട്ടോക്കാരനോട് ബസ് സ്റ്റാൻഡ് വരെ എത്ര രൂപയാകും എന്ന് ചോദിച്ചു.

"മീറ്റർ കാശാ"

അയാളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു.  പ്രോബബിലിറ്റിയുടെ ഏതൊക്കെ സമവാക്യങ്ങൾ ഉപയോഗിച്ച് കൂട്ടിയാലും അങ്ങനെ ഒരുത്തരം ലഭിക്കാത്തത് കൊണ്ട് വിശ്വസിക്കാനാകാതെ ഞാൻ ഒന്നൂടെ ചോദിച്ചു.

"എത്രയാ ചേട്ടാ?"

"മീറ്റർ കാശാ"

അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ ഓട്ടോയിൽ കയറി. സാധാരണ ഒരു മ്യൂസിയത്തിൽ വെച്ച പ്രദർശന വസ്തു മാത്രമാകാറുള്ള മീറ്റർ ആ ചേട്ടൻ സ്റ്റാർട്ട് ചെയ്തു.

ക്ണീം...

സീറ്റിനു രണ്ടു വശത്തായി കലാഭവൻ മണി ചേട്ടന്റെ ചിരിച്ചിരിക്കുന്ന ഫോട്ടോ. മനുഷ്യ മനസിൽ മരണമില്ലാത്ത കലാകാരൻ.
ഡ്രൈവറുടെ സീറ്റിന്റെ പിറകിലായി ഒരു ബോർഡിൽ എഴുതി വെച്ച വാക്കുകൾ വായിച്ചപ്പോൾ ഞാൻ വീണ്ടും ഞെട്ടി

"അതിഥി ദേവോ ഭവ"

ഓട്ടോ എഴുത്തിന്റെ മ്യാരകമായ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര മനുഷ്യത്വപരമായ ഒന്ന് ഇത് ആദ്യമായാണ് കാണുന്നത്. Unique - മനസ്സ് മന്ത്രിച്ചു. ലോകത്തിൽ വേറെ ഒരിടത്തും ഓട്ടോയിൽ ഇങ്ങനെ ഒരു ബോർഡ് ഉണ്ടാകാൻ സാധ്യത ഇല്ല.

ഒടുവിൽ സ്റ്റാൻഡിന് അടുത്ത ഒരു റോഡിൽ ഓട്ടോ നിർത്തി

"മോനെ ഇവിടെ എറങ്ങിക്കോ. ദാ ആ സീബ്രാ ക്രോസ് കടന്നാൽ സ്റ്റാൻഡ് ആയി. വേണെങ്കിൽ ഞാൻ ആ റോഡിലൂടെ ചുറ്റി സ്റ്റാൻഡിന്റെ മുന്നിൽ കൊണ്ട് വിടാ. പക്ഷെ ഇങ്ങള് വെർതെ 10 ഉറുപ്യ കൂടുതൽ കൊടുക്കണ്ടി വെരും"

ഈശ്വരാ ഞാൻ സ്വപ്നം കാണുകയാണോ? ഇത്രയും നന്മയുള്ള ഓട്ടോക്കാരോ??? ഒരു കോഴിക്കോട്ടുകാരൻ ആണെങ്കിലും പഠിച്ചതും ഇപ്പോൾ ജോലി ചെയ്യുന്നതും കേരളത്തിന് പുറത്ത്‌ ആയതിനാൽ കോഴിക്കോട്ടുകാരുടെ ഇങ്ങനെയുള്ള സ്നേഹമൊന്നും അധികം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല.

കാശ് കൊടുത്ത് ഒരു നിറഞ്ഞ പുഞ്ചിരി  സമ്മാനിച്ച് ഞാൻ നടന്നു. പക്ഷെ ആ ചേട്ടൻ ചെറിയൊരു ചിരി മാത്രമാണ് തിരിച്ച് തന്നത്. കാരണം ഈ നന്മകൾ എനിക്ക് മാത്രമാണ് പുതിയൊരു അനുഭവം അദ്ദേഹത്തെ സംബന്ധിച്ച് ഇത് എല്ലാ ദിവസങ്ങളിലും ആവർത്തിക്കുന്ന കാര്യങ്ങൾ മാത്രമായിരിക്കും.

- ✍️രാഹുൽ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...