ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു 'പരീക്ഷ'ണാനുഭവം

SSC എക്സാം കഴിഞ്ഞ് ബാംഗ്ലൂരിലെ RT നഗറിലെ നഗര വീഥിയിലൂടെ പരീക്ഷാനുഭവങ്ങൾ അയവിറക്കി നടക്കുകയായിരുന്നു. പരീക്ഷക്കയെക്കാൾ കഠിനമായിരുന്നു തുടക്കത്തിലെ സെക്യൂരിറ്റി ചെക്കിങ്ങ്. ഒരു പക്ഷെ വിചാരണക്ക് കൊണ്ട് വരുമ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഇതിലും മാന്യമായ പരിചരണം ലഭിക്കും. നമ്മൾ ഏതോ തീവ്രവാദി സംഘടനയിൽ നിന്നും വരുന്നതാണെന്ന സംശയം ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ചെക്കിങ്. കൂടാതെ കൈയിലുള്ള യാതൊരു വിധ സാധന സാമഗ്രികൾക്കും എക്സാം ഹാളിലേക്ക് പ്രവേശനമില്ല. അവ സൂക്ഷിക്കുന്നതിന് 10 രൂപ നല്കുകയും വേണം. ഹാൾ ടിക്കറ്റിൽ ആ 10 രൂപയുടെ കാര്യം പറഞ്ഞിരുന്നില്ല എന്നതിനാലും മോഡിജിയുടെ അനുഗ്രഹത്താൽ കൈയിൽ ചില്ലറയൊന്നും ഉണ്ടായില്ല എന്നതിനാലും സൂക്ഷിപ്പ് കാരന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു. കന്നഡ ഗൊത്തില്ലെങ്കിലും പറഞ്ഞത് മൊത്തം അത്ര നല്ല കാര്യങ്ങളല്ല എന്ന് മാത്രം മനസിലായി. ഒടുവിൽ ബാഗ് അരിച്ച് പെറുക്കി ലഭിച്ച 7 രൂപ കൊണ്ട് ഒരു വിധം അയാളുടെ വായടപ്പിക്കുകയായിരുന്നു.
അങ്ങനെ ആലോചനയിൽ മുഴുകി നടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. രണ്ട് ഭിന്നലീംഗക്കാർ എതിരേ നടന്ന് വരികയാണ്. ഭിന്ന ലിംഗക്കാർക്ക് അനുകൂലമായുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം ചറപറ ലൈക് അടിക്കാറുണ്ടെങ്കിലും പണ്ടൊരിക്കൽ ട്രെയിനിൽ വെച്ച ഉണ്ടായൊരു അനുഭവം കാരണം ഇത്തരക്കാരെ നേരിട്ട് കാണുമ്പോൾ ഇപ്പോഴും ഭയമാണ്. നോട്ടം അവരിൽ പതിഞ്ഞാൽ ഒരു പക്ഷെ കാശും പിടിച്ച് വാങ്ങിച്ചേ പോവുകയുള്ളൂ. അതിനാൽ ഞാൻ ഒരു വശത്തേക്ക് തല ചെരിച്ച് അവരെ കണ്ടിട്ടേയില്ലെന്ന ഭാവേനെ നടന്നു. ബാംഗ്ലൂരിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ നടക്കുന്നത് അതീവ ശ്രദ്ധയോടെ ആകണമെന്ന് നിർബന്ധമുള്ള നഗരസഭാ അധികൃതർ ഉള്ള സ്ഥലമാണ്. നമ്മൾ ശ്രദ്ധയോടെ നടക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ അവർ നടപ്പാതയിൽ ഇടക്ക് ചില സ്ഥലങ്ങളിൽ സ്ലാബ് ഇളക്കി മാറ്റിയിടും!! ശ്രദ്ധ ഇല്ലാത്തവൻ അതിൽ വീഴും. കണ്ട കാഴ്ച സമ്മാനിച്ച വെപ്രാളത്തിൽ ആയിരുന്നതിനാലും ഒരു വശത്തേക്ക് നോക്കി നടക്കുകയായിരുന്നതിനാലും നഗരസഭക്കാരുടെ പരീക്ഷണം എന്റെ കണ്ണിൽ പെട്ടില്ല. കൂടുതൽ എന്ത് പറയാൻ, മുന്നോട്ട് കാൽ വെച്ച ഞാൻ താഴോട്ട് പോയി! അധികം ആഴവും വെള്ളവുമുണ്ടായില്ലെന്നതിനാൽ വലിയ പരുക്കുകൾ ഒന്നും പറ്റിയില്ല. മുകളിലോട്ട് കയറാനായി പരസഹായത്തിനായി നോക്കിയപ്പോഴാണ് ആ രണ്ട് ഭിന്ന ലിംഗക്കാർ എനിക്കടുത്തേക്ക് ഓടി വരുന്നത് കണ്ടത്. അടുത്തെത്തിയ അവർ ലൈറ്റ് വെയിറ്റ് ആയ എന്നെ രണ്ട് കൈയിലും പിടിച്ച് തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. കന്നഡയിൽ അവർ പറഞ്ഞത് മനസിലായില്ലെങ്കിലും അതിൽ സ്നേഹവും കരുണയും ഉണ്ടെന്ന് അവരുടെ മുഖഭാവത്തിലൂടെ ഊഹിച്ചു. ഒടുവിൽ അറിയാവുന്ന ഭാഷയിൽ അവരോട് നന്ദി പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ മനസിൽ ഒന്നുറപ്പിച്ചു.
ഇനി ഇത്തരക്കാരെ കാണുമ്പോൾ മുഖം തിരിച്ച് നടക്കില്ല. അവരും മനുഷ്യർ തന്നെയാണ് ഒരു പക്ഷെ നമ്മളിൽ പലരെക്കാളും മനുഷ്യത്വമുള്ള മനുഷ്യർ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...